സുരേഷ് ഗോപിയുടെ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന കൃത്രിമ ബോംബ് സ്‌ഫോടനത്തിനിടെ പരിഭ്രാന്തിയിലായി വാഗമണിലെ ജനങ്ങള്‍. പോലീസ് അനുമതി ഇല്ലാതെ നടത്തിയ സ്ഫോടനം വിവാദത്തിലേയ്ക്ക്


വാഗമണ്‍ : സുരേഷ് ഗോപിയുടെ  സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന കൃത്രിമ ബോംബ് സ്‌ഫോടനത്തിനിടെ പരിഭ്രാന്തിയിലായി  വാഗമണിലെ ജനങ്ങള്‍.
വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് സംഭവം നടന്നത്. വാഗമണിലെ ഫാക്ടറി പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ വൻശബ്ദം കേട്ട് പലരും ഭൂമികുലുക്കമെന്ന് കരുതി വീടുകളില്‍ നിന്ന് പുറത്തേക്കോടുകയായിരുന്നു.

പിന്നെയാണ് ഇത് സുരേഷ് ഗോപി നായകനായ സിനിമയുടെ ഭാഗമായി നടത്തിയ പൊട്ടിത്തെറിയാണെന്ന് മനസിലാക്കിയത്. പരിഭ്രാന്തരായ നാട്ടുകാർ പ്രതിഷേധിച്ചു. എന്നാല്‍ ‘ഇത് ഒരു തമാശയായി കാണൂ’ എന്നായിരുന്നു സിനിമയിലെ അണിയറ പ്രവർത്തകരുടെ പ്രതികരണം. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെയാണ് പൊട്ടിത്തെറിരംഗം ചിത്രീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഈ രംഗം ചിത്രീകരിച്ചശേഷം അണിയറപ്രവർത്തകർ ഉടൻ സ്ഥലംവിടുകയും ചെയ്തതായാണ് റിപ്പോർട്ട്. കുറച്ചുദിവസങ്ങളായി വാഗമണിലും പരിസരത്തും ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു.
أحدث أقدم