
സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി. സംശയം തോന്നി തടഞ്ഞു നിർത്തിയ പൊലീസിനോട് ചാക്കിൽ ഗോതമ്പ് ആണെന്ന് മറുപടി പറഞ്ഞയാളെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.
റോഡ് നിർമാണ പദ്ധതിക്ക് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി പിതാവ് ചിങ്കു നിഷാദിന് ലഭിച്ച 6 ലക്ഷം രൂപയെച്ചൊല്ലിയുള്ള തർക്കത്തിലാണ് മുപ്പത്തിരണ്ടുകാരനായ രാം ആശിഷ് നിഷാദ് തന്റെ 19 വയസ്സുള്ള സഹോദരി നീലയെ കൊലപ്പെടുത്തിയത്. സഹോദരിയുടെ വിവാഹത്തിന് പണം ഉപയോഗിക്കുന്നതിനെച്ചൊല്ലി ഇയാൾക്ക് അസ്വസ്ഥതയുണ്ടായിരുന്നുവെന്നാണ് ആരോപണം.
കൊലപാതകത്തിന് ശേഷം മൃതദേഹം ഒടിച്ച് ചാക്കലാക്കി ബൈക്കിൽ കെട്ടിവെക്കുകയായിരുന്നു. കുശിനഗറിലേക്കുള്ള യാത്രാമധ്യേ പൊലീസ് ഇയാളെ തടയുകയും ചാക്കിൽ എന്താണുള്ളതെന്ന് അന്വേഷിക്കുകയു ചെയ്തു. ചാക്കിൽ ഗോതമ്പാണെന്ന് പറഞ്ഞ ഇയാൾ യാത്ര തുടരുകയും ഗോരഖ്പൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കുശിനഗറിലെ ഒരു തോട്ടത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.
റാം ഒരു ചാക്കുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടതായി അയൽക്കാർ പറഞ്ഞതിനെത്തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നി, പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചു.