
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്റ്റിലായത്. ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു. ഡ്രോൺ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു. അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി.
ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചിരുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായി വൈകിട്ട് 6.55ഓടെയാണ് സ്ഫോടനം ഉണ്ടായത്. ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിത ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിർണായകമായ ഡയറിക്കുറിപ്പുകൾ കിട്ടി. സ്ഫോടനത്തിൻറെ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ അഫ്ഗാനിസ്ഥാനിലെന്ന് സൂചന. തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്ത്രിച്ചത്. അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോക്ടർ ഉമർ ഉപയോഗിച്ച ഫോണുകൾ കണ്ടെത്താനും ശ്രമം നടത്തിവരികയാണ്.