( പ്രതീകാത്മക ചിത്രം )
കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞൾ വെള്ളം, ചുണ്ണാമ്പ്…. ദുരാത്മാക്കളെ പിടികൂടാൻ എന്ന പേരിൽ മന്ത്രവാദി ശിവദാസ് ഒരുക്കിയ സംവിധാനങ്ങൾ സിനിമാക്കഥ പോലെയെന്ന് പൊലീസ്. സമീപകാലത്തു തിയറ്ററുകളിലെത്തിയ കന്നഡ സിനിമ ‘സു ഫ്രം സോ’യുമായി സംഭവത്തിനു സമാനതകളേറെയാണെന്നും മണർകാട് പൊലീസ് പറയുന്നു. തലയോട്ടി മാലയിട്ടും വെള്ളഷർട്ട് ധരിച്ചും വീട്ടിലെത്തുന്ന ശിവദാസിന്റെ ആഭിചാരക്രിയയെപ്പറ്റി പൊലീസ് പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
കോട്ടയത്ത് യുവതിയെ 10 മണിക്കൂർ ക്രൂരമായ ആഭിചാരക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ മന്ത്രവാദി അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടിൽ ശിവദാസ് (ശിവൻ തിരുമേനി- 54), യുവതിയുടെ ജീവിത പങ്കാളി തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവും കേസിൽ പ്രതിയാണെങ്കിലും ഒളിവിലാണ്.
ആഭിചാരക്രിയയ്ക്കിടെ യുവതിയുടെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ ‘കാടണിയും കാൽച്ചിലമ്പേ കാനന മൈനേ..’ എന്ന പുലിമുരുകൻ സിനിമയിലെ പാട്ട് ഉച്ചത്തിൽ വച്ചു. ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്. ബാധ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ആഭിചാരക്രിയയെന്നും പൊലീസ് പറയുന്നു. ‘പ്രതികാരം ചെയ്യാൻ മറ്റൊരാളുടെ ശരീരം തെരഞ്ഞെടുക്കുന്ന ദുരാത്മാക്കൾ’ അത്തരമൊരു കഥയാണ് മന്ത്രവാദി ശിവദാസ് യുവതിയുടെ ഭർത്താവിന്റെ വീട്ടിൽ അവതരിപ്പിച്ചത്. ഭർത്താവുമായി വഴക്കിടുന്നതു യുവതിയല്ലെന്നും ശരീരത്തിലുള്ള ദുരാത്മാക്കളാണെന്നും ഇയാൾ കുടുംബത്തെ വിശ്വസിപ്പിച്ചു. വെള്ള മുണ്ടും ഷർട്ടും ധരിച്ച് പിൻവഴിയിലൂടെ വീട്ടിലെത്തുന്ന ഇയാൾ തലയോട്ടികളുടെ രൂപങ്ങൾ കോർത്ത മാല ധരിക്കുന്നതോടെ മന്ത്രവാദിയാകും. ഇതിനിടയിൽ ആരെങ്കിലും വന്നാൽ മാല ഊരിമാറ്റി സാധാരണ പോലെയാകുമെന്നും പൊലീസ് പറയുന്നു.