
തൃശ്ശൂർ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമ മോഹനൻ കാട്ടിക്കുളത്തെ കാണാനില്ല. 2022 മുതൽ സ്വകാര്യ ബസ് സർവീസ് നടത്തുന്ന മോഹനൻ കാട്ടിക്കുളത്തയാണ് കാണാതായത്. മോഹനൻ കാട്ടിക്കുളത്തെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ ബീന കൈപ്പമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൂന്ന് ബസുകളാണ് മോഹനന് നിലവിലുള്ളത്. ഇതിൽ രണ്ടു ബസും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പല കാരണങ്ങൾ പറഞ്ഞ് പിടിച്ചിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് നാട് വിട്ടതെന്ന് കുടുംബം ആരോപിച്ചു. വീട്ടിൽനിന്ന് ഇന്നലെയാണ് പോയത്. ഫോണും മരുന്നുകളും കൊണ്ടുപോയിട്ടില്ലെന്നും കുടുംബം പറഞ്ഞു. ബസുടമകളുടെ സമ്മർദ്ദവും മോഹനന്‍റെ തിരോധാനത്തിന് പിന്നിലുണ്ടെന്ന് ഭാര്യ ബീന പറയുന്നു. കുറച്ചു വർഷങ്ങൾക്കു മുമ്പ് സമാനമായ സാഹചര്യത്തിൽ മോഹനൻ നാടുവിട്ടിരുന്നു. അന്ന് 20 ദിവസത്തിനുശേഷമാണ് തിരികെ വന്നത്. 67 കാരനായ മോഹനനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.