
വിമതനായി മത്സരിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് നേതാവിന്റെ പത്രിക തട്ടിയെടുത്ത് പ്രാദേശിക നേതാവ് ഓടിപ്പോയി . കോട്ടപ്പടി പഞ്ചായത്തിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.പ്രദേശത്തെ മുതിര്‍ന്ന നേതാവും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ കൈതമന ജോസാണ് 13-ാം വാര്‍ഡില്‍ വിമതനായി മത്സരത്തിനിറങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലുമല്ലാത്ത ആളെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്നായിരുന്നു ജോസിന്റെ ആരോപണം.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഇന്ന് പൂരിപ്പിച്ച പത്രികയുമായി കൈതമന ജോസ് എത്തി. ടോക്കണ്‍ വാങ്ങി പത്രിക സമര്‍പ്പിക്കാനുള്ള ഊഴത്തിനായി കാത്തിരിക്കുമ്പോളാണ് ജോസിന്റെ കയ്യില്‍ നിന്ന് പത്രിക തട്ടിയെടുത്തുകൊണ്ട് പ്രാദേശിക നേതാവ് ഓടിയത്.ഉടന്‍ തന്നെ കൈതമന ജോസ് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പത്രിക തട്ടിയെടുത്ത് ഓടിയ നേതാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് പത്രിക വാങ്ങി തിരികെ നല്‍കി. തുടര്‍ന്ന് ജോസ് പത്രിക സമര്‍പ്പിച്ചു. 40 വര്‍ഷമായി താൻ പാർട്ടിയിൽ പ്രവർത്തിച്ചുവരികയാണെന്നും കോട്ടപ്പടിയിലെ കോൺഗ്രസ് തന്നോട് കാണിക്കുന്നത് ഗുണ്ടായിസമാണെന്നും ജോസ് പറഞ്ഞു.