കാലാവധി കഴിഞ്ഞ സർക്കാർ ബൈക്ക് വീണ്ടും രജിസ്ട്രേഷൻ നടത്താൻ ശ്രമം, കൈയ്യോടെ പൊക്കി എംവിഡി


കാലാവധി കഴിഞ്ഞതിനാൽ പൊളിക്കാൻ നിർദ്ദേശം നൽകിയ സർക്കാർ ബൈക്ക് വ്യാജരേഖ ചമച്ച് വീണ്ടും രജിസ്റ്റർ ചെയ്യാൻ ശ്രമം. കൊല്ലം പുനലൂരിലാണ് സംഭവം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടരുടെ പേരിൽ 15 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ബുള്ളറ്റാണ് വ്യാജ രേഖ ചമച്ച് വീണ്ടും രജിസ്ട്രേഷന് എത്തിച്ചത്.

പുനലൂർ സബ് ആർടി ഓഫീസിൽ ഹാജരാക്കിയ രേഖകളിൽ സംശയം തോന്നിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എസ്. സിമോദ് പരിവാഹൻ സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കൃത്രിമം തെളിഞ്ഞത്. തുടർനടപടികൾക്കായി വ്യാജരേഖകൾ ജോയിന്റ് ആർടിഒ സുനിൽ ചന്ദ്രൻ പുനലൂർ പൊലീസിന് കൈമാറി. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കെഎൽ -01 എവി 4409 എന്ന നമ്പരിലെ ബൈക്കാണ് വീണ്ടും രജിസ്ട്രേഷന് എത്തിച്ചത്. രജിസ്‌ട്രേഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് പൊളിക്കുന്നതിനായി വാഹനം സ്വകാര്യ കമ്പനിക്ക് കൈമാറി. വാഹനത്തിന്റെ രജിസ്ട്രേഷൻ നിയമപരമായി റദ്ദ് ചെയ്തിരുന്നു.

ഇതേ വാഹനം ഹിമാചൽപ്രദേശിൽ രജിസ്റ്റർ ചെയ്തതായി വ്യാജരേഖകൾ ചമയ്ക്കുകയായിരുന്നു. സൈന്യം ലേലം ചെയ്ത വാഹനമെന്ന നിലയിലായിരുന്നു ഇതിന്റെ രജിസ്‌ട്രേഷൻ. ജൂലായ് 22ന് സൈന്യത്തിൽ നിന്ന് ലേലത്തിൽ വാങ്ങിയെന്നും 24ന് രജിസ്റ്റർ ചെയ്തെന്നുമായിരുന്നു രേഖകളിലുള്ളത്. തുടർന്ന് ഇത് കേരളത്തിൽ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് രേഖകൾ സഹിതം എത്തിക്കുകയായിരുന്നു. വാഹനവിൽപ്പനയുടെ പേരിൽ വ്യാപകമായ തട്ടിപ്പാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു. സൈന്യം ഉപയോഗിച്ചതെന്ന വ്യാജേന മാരുതി ജിപ്‌സി, ബുള്ളറ്റ് തുടങ്ങിയ വാഹനങ്ങളാണ് ഇത്തരത്തിൽ വിൽപ്പന നടത്തുന്നതെന്നും അവർ വ്യക്തമാക്കി.

Previous Post Next Post