ഗഡാഗ്-ബെറ്റാഗേരി നിവാസിയായ നാരായൺ വന്നാൾ (38) ധാർവാഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമായി. അബോധാവസ്ഥയിലേക്ക് വഴുതി.
താമസിയാതെ മരിച്ചതായി ‘സ്ഥിരീകരിച്ചു.’ കുടുംബാംഗങ്ങൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. ആംബുലൻസിൽ വീട്ടിലേക്ക് എത്തിച്ചു. എന്നാൽ, സംസ്കരിക്കാൻ കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് ശ്വസിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടൻ ബെറ്റഗേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവാവ് അവിടെ ചികിത്സയിലാണ്.