
ബിഹാറില്‍ അധികാര തുടര്‍ച്ച ലഭിച്ചതോടെ കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രമായി. മഹാസഖ്യം വിജയിച്ചാല്‍ ജെഡിയു എന്‍ഡിഎ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നും കണക്കുകൂട്ടിയ ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ബിഹാര്‍ ഫലം. നിതീഷ് കുമാറിനെ പിണക്കാതെ കൂടെ നിർത്തുകയാണ് ബിജെപി നീക്കം.
ബിഹാറില്‍ പ്രതിപക്ഷം കെട്ടിയ മനക്കോട്ടയെല്ലാം തകര്‍ന്നടിയുമ്പോൾ വിജയസ്മിതം തൂവുന്നത് ഇന്ദ്രപ്രസ്ഥത്തിലെ അധികാര കസേരയിലുളള നരേന്ദ്രമോദിയാണ്. പരാജയം കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ മോദി തന്നെ നേരിട്ട് യുദ്ധം നയിക്കുകയായിരുന്നു. മോദി നിതീഷ് ദ്വയത്തില്‍ കറങ്ങിതിരിഞ്ഞ ബിഹാറിലെ പോരാട്ടത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും കഴിഞ്ഞില്ല. കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിഹാറിലെ ജയം ബിജെപിക്ക് അനിവാര്യതയായിരുന്നു.