ആശുപത്രിയിൽ ഇടനാഴിയിൽ യുവതി പ്രസവിച്ച നവജാതശിശു മരിച്ചു. ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്നാണ് റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷ് ഇടനാഴിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കർണാടകയിൽ ഹാവേരി ജില്ലാ ആശുപത്രിയിലാണ് സംഭവം.
പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് അകത്തു പ്രവേശിപ്പിച്ചില്ല. ശുചിമുറിയിലേക്കു പോകാൻ ഇടനാഴിയിലൂടെ നടക്കുമ്പോഴായിരുന്നു പ്രസവം. കുട്ടിയുടെ തല തറയിലിടിച്ചതാണു മരണകാരണം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നു മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
ആശുപത്രി സൂപ്രണ്ടിനോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. കടുത്ത പ്രസവവേദനയിൽ എത്തിയ രൂപയ്ക്കു ബെഡ് നൽകിയില്ലെന്നു മാത്രമല്ല, നിലത്ത് ഇരിക്കാൻ നിർബന്ധിച്ചെന്നും കുടുംബം ആരോപിച്ചു. രൂപയ്ക്ക് വളരെയധികം വേദനയുണ്ടായി ഭയങ്കര ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ ഡോക്ടർമാരും നഴ്സുമാരുമടക്കം ആരും അവളെ നോക്കിയില്ല. ഞങ്ങൾ അവരോട് യാചിച്ചു പറഞ്ഞതാണ്. പക്ഷേ, മൊബൈലിൽ നോക്കിയിരുന്നതല്ലാതെ അവർ യാതൊന്നും ചെയ്തില്ലെന്ന് കുടുംബാഗങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ, കുടുംബാംഗങ്ങളുടെ പരാതി ജില്ലാ ആശുപത്രി സർജൻ ഡോ. പി.ആർ. ഹവാനുർ തള്ളി. അവഗണനയുണ്ടായിട്ടില്ലെന്നും പ്രസവത്തിനുമുൻപുതന്നെ കുട്ടി മരിച്ചിരുന്നോയെന്നു സംശയിക്കുന്നുണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘രാവിലെ 10.27നാണ് യുവതിയെത്തിയത്. അപ്പോൾ മൂന്നു യുവതികൾ ലേബർ വാർഡിൽ ഉണ്ടായിരുന്നു. കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും വേദനകൂടി അവർ ശുചിമുറിയിലേക്കു പോയി.
അവരുടെ ബിപി 160/100 എന്ന നിലയിൽ ആയിരുന്നു. എട്ടു മാസം ഗർഭിണിയായിരുന്ന അവരെ 10.36ന് വാർഡിലേക്കു കയറ്റി. തിങ്കളാഴ്ച മുതൽ കുഞ്ഞിന് അനക്കമില്ലെന്നായിരുന്നു അവരുടെ പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 11.07നാണ് യുവതി വാർഡിനു പുറത്തേക്കു വരുന്നത്.’ അദ്ദേഹം പറഞ്ഞു.