
ആലുവ പുളിഞ്ചോട് ജംഗ്ഷനിലെ ആക്രിക്കടയിലുണ്ടായ തീപ്പിടുത്തത്തിൽ വലിയ നാശനഷ്ടം. ഇന്ന് വൈകിട്ട് 5.10ഓടെയാണ് തീ പിടുത്തമുണ്ടായത്. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നു. തീ പടർന്നതോടെ നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാറ്റ് വീശിയതോടെ പടരുകയായിരുന്നു. തുടർന്ന് ആറു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സിൻറേതാണ് ആക്രിസാധനങ്ങൾ. വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിൻറെ ക്രെയിനും കണ്ടെയ്നറും ഉൾപ്പെടെ വലിയ ചരക്കുവാഹനങ്ങളുടെ ഉപയോഗശുന്യമായ ടയറുകളും കോപ്പർ കേബിളുകളുമാണ് കൂടുതൽ ഉണ്ടായിരുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.