
രാജ്യത്ത് ക്രൈസ്തവർക്കും ക്രൈസ്തവ ആഘോഷങ്ങൾക്ക് നേരെയുമുണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സിറോ മലബാർ സഭ. ചില ഒറ്റതിരിഞ്ഞ സംഘർഷങ്ങൾ വർധിച്ചുവരുന്നു എന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഭാരതത്തിലെ ക്രൈസ്തവർ ആശങ്കയിലാണെന്നും സിറോ മലബാർ സഭ പിആർഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. രാജ്യത്തിന്റെ മതേതര മനസ്സ് നഷ്ടപ്പെടുന്നത് ജനാധിപത്യബോധമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റപ്പെട്ട ആക്രമണങ്ങളുടെ ഫ്രീക്വൻസി കുറഞ്ഞുവരുകയാണ് എന്നും ഫാദർ ചൂണ്ടിക്കാട്ടി. ഇത് സഭയെ ആശങ്കപ്പെടുത്തുകയാണ്. ക്രിസ്മസ് ആഘോഷങ്ങളെ ചിലർ അസ്വസ്ഥതയോടെ കാണുകയാണ്. തങ്ങൾക്ക് പുറത്തുള്ള ആചാരങ്ങളെയും ശത്രുതയോടെ കാണുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് മതരാഷ്ട്രങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയെക്കൂടി ഉൾപ്പെടുത്താൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും മത ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് സ്വസ്ഥമായി ജീവിക്കാൻ അവസരം ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേതാക്കളുടെ വർഗീയപ്രചാരണങ്ങൾ നിയന്ത്രിക്കണമെന്നും ഫാദർ ആവശ്യപ്പെട്ടു. ഇതിന് ഭരണാധികാരികളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ്. ക്രൈസ്തവരുടെ ശൈലി സമാധാന മാർഗത്തിൽ പ്രതിഷേധിക്കുക എന്നതാണ്. പീഡിപ്പിക്കപ്പെടുന്നിടത്ത് വർധിതവീര്യത്തോടെ ജീവിക്കാൻ ക്രൈസ്തവർ നിർബന്ധിതരാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.