
ജയിലിൽ നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയായിരുന്നെന്ന് രാഹുൽ ഈശ്വർ. പൊലീസ് റിപ്പോർട്ട് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞാണ് തന്നെ കൂടുതൽ ദിവസം ജയിലിൽ കിടത്തിയത്. ശബരിമല സ്വർണക്കൊള്ള മറയക്കുന്നതിനായി സ്ത്രീപീഡന വിഷയമാണ് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നോട്ടുവച്ചത്. താൻ വെളിയിലുണ്ടെങ്കിൽ അതിനെതിരെ ശക്തമായി സാമൂഹിക മാധ്യമങ്ങളിൽ ക്യാംപെയ്ൻ ചെയ്യുമെന്ന ബോധ്യത്തിലാണ് തിരഞ്ഞെടുപ്പ് വരെ തന്നെ ജയിലിൽ ഇട്ടതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ജയിൽ മോചിതാനായ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
‘സ്വാമി അയ്യപ്പനാണേ, മഹാത്മഗാന്ധിയാണേ തന്റെ രണ്ട് മക്കളാണേ സത്യം ഞാൻ ഈ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്; ഒരിക്കലും കള്ളത്തേ കള്ളം കൊണ്ട് ജയിക്കാൻ ആകില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ഇരുട്ടിനെ ഇരുട്ട് കൊണ്ട് തോൽപ്പിക്കാനാവില്ല, വെളിച്ചം കൊണ്ടേ തോൽപ്പിക്കാനാകൂ. വെറുപ്പിനെ സ്‌നേഹവും ബഹുമാനം കൊണ്ടേ തോൽപ്പിക്കാനാകൂ. എനിക്ക് നോട്ടീസ് തരാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസിനെ കുറിച്ച് പറയരുതെന്ന് പറഞ്ഞതുകൊണ്ട് കൂടുതൽ പറയുന്നില്ല. വ്യാഴാഴ്ച തന്നെ ജാമ്യം കിട്ടേണ്ടതായിരുന്നു. പൊലീസ് റിപ്പോർട്ട് കിട്ടിയില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കള്ളം പറഞ്ഞു. ഏത് പുരുഷനെതിരെയും ഇങ്ങനെ കേസ് എടുക്കാം.’ രാഹുൽ ഈശ്വർ പറഞ്ഞു.