
ഹോട്ടലിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് ഹോട്ടൽ അടിച്ചു തകർത്ത് യുവാക്കൾ. ഇതര സംസ്ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്കു പരിക്ക്. കാസർകോഡ് തൃക്കരിപ്പൂരിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് തൃക്കരിപ്പൂരിലെ ‘പോക്കോപ്’ ഹോട്ടലാണ് യുവാക്കൾ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ നാല് യുവാക്കൾ ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയുമായിരുന്നു.
ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ചശേഷം വിട്ടയച്ചു. ഇതിനു പിന്നാലെയാണ് ഇരുപത്തിയഞ്ചോളം വരുന്ന സംഘം വീണ്ടും ഹോട്ടലിലെത്തിയത്. ഇവർ ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചു തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും പുറത്തു നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങൾ തകർക്കുകയും ചെയ്തു. പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.