ഇന്ത്യ - യുഎസ് വ്യാപരക്കരാറിന് രൂപരേഖയായി; റഷ്യ എണ്ണ ഇടപാടിന് ചുമത്തിയ 25% തീരുവ പിന്‍വലിച്ച് ട്രംപ്




ന്യൂഡല്‍ഹി: ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറില്‍ അന്തിമ രൂപരേഖയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കുന്ന വിധത്തിലാണ് പുതിയ കരാര്‍ എന്നാണ് പ്രസ്താവന നല്‍കുന്ന സൂചന.

യുഎസ് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, ഉണങ്ങിയ ഡിസ്റ്റിലര്‍ ധാന്യങ്ങള്‍ (ഡിഡിജികള്‍), പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റുകള്‍, തുടങ്ങിയ വിവിധതരം യുഎസ് ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 18 ശതമാനം താരിഫ് ചുമത്തും.

5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യും.  മുൻഗണനാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക നികുതി പിന്‍വലിക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപ് ഒപ്പുവച്ചാതും പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി 'പുനരാരംഭിച്ചാല്‍' താരിഫ് വീണ്ടും ചുമത്തുമെന്ന് മുന്നറിയിപ്പും ഉത്തരവിലുണ്ട്.
Previous Post Next Post