അന്യഗ്രഹ ജീവികളെക്കുറിച്ചും പറക്കും തളികകളെക്കുറിച്ചും (UFO) യുഎസ് സർക്കാരിന്റെ പക്കലുള്ള അതീവ രഹസ്യരേഖകൾ പരസ്യപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. പെന്റഗണും മറ്റ് സുരക്ഷാ ഏജൻസികളും കൈവശം വെച്ചിരിക്കുന്ന ‘അൺഐഡന്റിഫൈഡ് ഏരിയൽ ഫിനോമിന’ (UAP) സംബന്ധിച്ച വിവരങ്ങൾ തിരിച്ചറിഞ്ഞ് പുറത്തുവിടാനാണ് ട്രംപ് നിർദ്ദേശം നൽകിയത്. ഈ വിഷയത്തിൽ ജനങ്ങൾക്കുള്ള വലിയ താൽപ്പര്യം കണക്കിലെടുത്താണ് തന്റെ തീരുമാനമെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതീവ സങ്കീർണ്ണവും എന്നാൽ സുപ്രധാനവുമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
മുൻ പ്രസിഡന്റ് ബരാക് ഒബാമ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെ അന്യഗ്രഹ ജീവികൾ ‘യഥാർത്ഥമാണ്’ എന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണ്ണായക നീക്കം. ഒബാമ തന്റെ പ്രസ്താവനയിലൂടെ രാജ്യത്തിന്റെ അതീവ രഹസ്യവിവരങ്ങൾ പുറത്തുവിട്ടെന്നും ഇത് വലിയൊരു തെറ്റാണെന്നും ട്രംപ് ആരോപിച്ചു. എന്നാൽ, ഒബാമ പിന്നീട് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഈ കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. പ്രപഞ്ചത്തിന്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ അന്യഗ്രഹങ്ങളിൽ ജീവനുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, തന്റെ ഭരണകാലത്ത് അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിച്ചതിനോ ബന്ധപ്പെട്ടതിനോ ഉള്ള തെളിവുകളൊന്നും കണ്ടിട്ടില്ലെന്നും ഒബാമ വ്യക്തമാക്കി.
അതേസമയം, അന്യഗ്രഹ ജീവികൾ യഥാർത്ഥമാണോ എന്ന കാര്യത്തിൽ തനിക്ക് വ്യക്തമായ അഭിപ്രായമില്ലെന്ന് ട്രംപ് പറഞ്ഞു. ഒബാമ വെളിപ്പെടുത്തിയ രഹസ്യവിവരങ്ങൾ താൻ ഇപ്പോൾ ഡീക്ലാസിഫൈ ചെയ്യുകയാണെന്നും ഇതിലൂടെ ഒബാമയെ താൻ സഹായിക്കുകയാണെന്നും ട്രംപ് പരിഹാസരൂപേണ കൂട്ടിച്ചേർത്തു. പെന്റഗൺ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം അജ്ഞാത വസ്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും, അവ അന്യഗ്രഹങ്ങളിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.