വാഷിങ്ടൻ പോസ്റ്റിലെ കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ടവരിൽ ശശി തരൂരിന്റെ മകൻ ഇഷാനും, വൈകാരിക കുറിപ്പ്




അമേരിക്കയിലെ പ്രമുഖ പത്രമായ വാഷിങ്ടൻ പോസ്റ്റിൽ നടന്ന കൂട്ടപ്പിരിച്ചുവിടലിൽ ശശി തരൂരിന്റെ മകനും ജോലി നഷ്ടമായി. ഇഷാൻ തരൂർ തന്നെയാണ് തനിക്ക് ജോലി നഷ്‌ടമായ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. വാഷിങ്ടൺ പോസ്റ്റിൽ കോളമിസ്റ്റായിരുന്നു ഇഷാൻ തരൂർ. എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ന്യൂസ് റൂമിനെ ഓർത്തു ഹൃദയം വേദനിക്കുന്നുവെന്നും മികച്ച എ‍ഡിറ്റർമാർക്കും ലേഖകർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നതായും ഇഷാൻ തരൂർ കുറിച്ചു.

”വാഷിംഗ്ടൺ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാർക്കും മറ്റ് പ്രിയപ്പെട്ട സഹപ്രവർത്തകർക്കുമൊപ്പം എനിക്കും ഇന്ന് ജോലി നഷ്ടമായിരിക്കുന്നു. ഞങ്ങളുടെ ന്യൂസ്‌ റൂമിനെയോർത്ത്, പ്രത്യേകിച്ച് പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച പത്രപ്രവർത്തകരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. കഴിഞ്ഞ 12 വർഷത്തോളമായി എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന എഡിറ്റർമാർക്കും റിപ്പോർട്ടർമാർക്കുമൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ലോകത്തെ കുറിച്ചും അതിൽ അമേരിക്കയുടെ സ്ഥാനത്തെക്കുറിച്ചും വായനക്കാർക്ക് കൂടുതൽ മനസിലാക്കാനായി 2017 ജനുവരിയിലാണ് ഞാൻ ‘വേൾഡ് വ്യൂ’ എന്ന കോളം ആരംഭിച്ചത്. വർഷങ്ങളായി ആഴ്ചയിൽ പലതവണ ഈ കോളം വായിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വസ്തരായ വരിക്കാരോട് ഞാൻ കടപ്പെട്ടിരിക്കുന്നു”- എന്നാണ് ഇഷാൻ തരൂർ എക്സിൽ കുറിച്ചത്.

‘ഒരു മോശം ദിവസം’ എന്ന അടിക്കുറിപ്പോടെ ഒഴിഞ്ഞുകിടക്കുന്ന ന്യൂസ് റൂമിന്റെ ചിത്രവും ഇഷാൻ തരൂർ മറ്റൊരു എക്സ് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

Previous Post Next Post