
ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്. അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമെന്നാണ് തന്ത്രിയുടെ വാദം. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങൾ. യുവതീ പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നാണ് തന്ത്രിയുടെ വാദം. ഇന്നലെയാണ് ജാമ്യ ഉത്തരവിലെ വിശദാംശങ്ങൾ പുറത്തുവന്നത്.
തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്തുവന്നപ്പോഴുള്ള തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങൾ സർക്കാരിനെ കുരുക്കുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നും, അറസ്റ്റിനു പിന്നിൽ സർക്കാരിന്റെ പ്രതികാരമാണെന്നുമാണ് തന്ത്രിയുടെ വാദം. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും ,അതിനെ എതിർക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം. സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് തന്നോട് പ്രതികാരമാണ്. ഭരണ കക്ഷിയിലെ ഉന്നതർക്കും തന്നോട് രോഷമാണ്. ഭരണ കക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്താൻ കഥ മെനയുകയാണ് ചെയ്തതെന്നുമാണ് ജാമ്യ ഹർജിയിലെ തന്ത്രിയുടെ വാദങ്ങൾ.
കട്ടിളപ്പാളി കേസിലും, ദ്വാരപാലക ശിൽപ കേസിലും തന്ത്രിക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചത്. ഇത് എസ്ഐടിക്ക് തിരിച്ചടിയായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ടിയാൽ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.