കേരളത്തിന് ഒരു സംസ്കാരമുണ്ട്; ചുരിദാർ വിവാദത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി


കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചതിന് അധ്യാപികയെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും,  പൊതുവിദ്യാഭ്യാസ സെക്രട്ടറി അന്വേഷിച്ച് റിപ്പോർട്ട് നൽകും എന്നും ശിവൻകുട്ടി പറഞ്ഞു. കൂടാതെ കേരളത്തിന് ഒരു സംസ്കാരമുണ്ടെന്നും അത് വസ്ത്രത്തിന്‍റെയും,  ഭക്ഷണത്തിന്‍റെയും പേരിൽ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ്  കേസെടുത്തിട്ടുണ്ട്. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശാശാങ്കനെതിരെയാണ് കേസ്. സ്കൂൾ മാനേജരുടെ നിർദേശ പ്രകാരമാണ് ജീവനക്കാരൻ പ്രവർത്തിച്ചതെന്നും നീതിക്കായി നിയമപോരാട്ടം തുടരുമെന്നും അധ്യാപികയായ സിന്ധു പറഞ്ഞു.

ഇന്നലെ രാവിലെയാണ് നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഡ്യൂട്ടിക്കെത്തിയ പ്രധാന അധ്യാപിക സിന്ധുവിനെ സെക്യൂരിറ്റി  ജീവനക്കാരൻ ഗേറ്റിൽ തടഞ്ഞത്. എച്ച് എം ചുരിദാർ ഇട്ട് വന്നാൽ അകത്തേക്ക് കടത്തിവിടേണ്ട എന്നതാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്നു മറുപടി. ടീച്ചർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പോലീസ് എത്തി  അകത്ത് കയറ്റി. അധ്യാപികയുടെ പരാതിയിൽ കൊട്ടാരക്കര പോലീസ്  സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

മാനേജർ സുരേഷ് കുമാർ അധികാര ദുർവിനിയോഗമാണ് നടത്തുന്നതെന്നാണ് അധ്യാപിക പറയുന്നത്. അധ്യാപികമാർ സാരി തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ജോലി ചെയ്യാൻ കഴിയാത്ത വിധം മാനേജർ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും സിന്ധു ആരോപിച്ചു. കുട്ടികളുടെയും,  അധ്യാപകരുടെയും മുന്നിൽ അപമാനിക്കപ്പെട്ടതിന്  നീതി കിട്ടണമെന്നും നിയപോരാട്ടം തുടരുമെന്നും എച്ച്എം വ്യകതമാക്കി. എന്നാൽ അധ്യാപകർക്ക് ഏത് വസ്ത്രമിട്ടും വരാമെന്നും എച്ച്എമ്മിനെ ചുരിദാറിന്‍റെ പേരിൽ തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് മാനേജരുടെ മറുപടി. 

Previous Post Next Post