റിയാസ് ചീപ് പൊളിറ്റിക്‌സ് കളിക്കുകയാണ്; വിമർശനവുമായി അൻവർ


പി എ മുഹമ്മദ് റിയാസിന്റെ വികസന നേട്ടങ്ങളെ ചോദ്യം ചെയ്ത് പി വി അന്‍വര്‍. ബേപ്പൂര്‍ മണ്ഡലത്തിലെ ആരോഗ്യമേഖലയിലെ തകര്‍ച്ച ചൂണ്ടിക്കാണിച്ചാണ് പി വി അന്‍വറിന്റെ വിമര്‍ശനം. വികസനം നടന്നുവെന്ന് അവകാശപ്പെടുന്ന ബേപ്പൂരില്‍ സാധാരണക്കാര്‍ക്ക് സ്വര്‍ണമോ പണമോ പണയം വെച്ച് ബാങ്ക് ലോണ്‍ എടുത്ത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണുള്ളത്  പി വി അന്‍വര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണവെയായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം.

സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന താലൂക്ക് ആശുപത്രിയാണ് ഫറോക്കിലേത്. ഗൈനക്കോളജി, കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റുകളും ബ്ലഡ് ബാങ്കുമില്ല. ആറ് മാസം മുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ മൂന്നുനില കെട്ടിടം തുറന്ന് നല്‍കിയിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് അപകടത്തില്‍പ്പെട്ട ആംബുലന്‍സ് ഇതുവരെ നന്നാക്കിയില്ല. പാലത്തിന് പെയിന്റടിച്ചും, ബലൂണ്‍ പറപ്പിച്ചും റീല്‍സ് എടുക്കുന്നതല്ല വികസനം. 45 വര്‍ഷം ഇടതുപക്ഷ എംഎല്‍എമാര്‍ ഉണ്ടായിട്ടും ബേപ്പൂര്‍ മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ കോളേജ് തുടങ്ങാന്‍ സാധിച്ചില്ലെന്നും അന്‍വര്‍ ചൂണ്ടിക്കാണിച്ചു.

 റിയാസ് ചീപ് പൊളിറ്റിക്‌സ് കളിക്കുകയാണ്. രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിച്ചു. കുടുംബസംഗമത്തിന് താന്‍ റിയാസിനെ കണ്ടപ്പോള്‍ എടുത്ത ദൃശ്യങ്ങള്‍ റീല്‍സായി പ്രചരിപ്പിച്ചു. എന്തുകൊണ്ടാണ് റിയാസ് നിയമസഭയില്‍ പോകാത്തത്? തനിക്കെതിരെ സാബര്‍ അറ്റാക്ക് നടത്താന്‍ നൂറ് ചെറുപ്പക്കാര്‍ക്ക് റിയാസ് തൊഴില്‍ നല്‍കി. അതുവഴിയെങ്കിലും ചെറുപ്പക്കാരായ 100 പേര്‍ക്ക് മാസം 15,000 രൂപ ലഭിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു. 

Previous Post Next Post