
മുംബൈയിൽ ഡെലിവറി വാഹനത്തിൽ നിന്ന് 27 എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വിതരണത്തിനായി പോകുന്ന ടെമ്പോയിൽ നിന്നാണ് 27 എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് എൽപിജി മോഷണം നടന്നത്. മോഷണം പോയതിൽ 5 ഗ്യാസ് നിറച്ച കുറ്റികളും 22 കാലി കുറ്റികളുമുണ്ടായിരുന്നു
ഡെലിവറിക്കാരനായ നന്ദകുമാർ രാംരാജിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുംബൈ കാണ്ടിവാലിയിലെ ചാർകോപ്പിൽ വെച്ചാണ് മോഷണം നടന്നത്. വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് എൽപിജി ഗ്യസ് സിലിണ്ടറുകൾ മോഷ്ടിച്ചത്. വാഹനത്തിൻ്റെ ഗ്ലാസ് ഡോർ പൊട്ടിച്ചും പിൻഭാഗത്തെ പൂട്ട് തകർത്തുമാണ് സിലിണ്ടറുകൾ എടുത്തതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.
മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ടന്നും പ്രതികളെ ഉടൻ തന്നെ പിടിക്കൂടുമെന്നും പൊലീസ് വ്യക്തമാക്കി