
മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി മാനാത്ത് പറമ്പില്‍ മുഹമ്മദ് നിഹാല്‍ (22), ആലംകോട് സ്വദേശി വലിയകത്ത് വീട്ടില്‍ കബീര്‍ (28) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. എസ്.ഐ വിനുവിന്റെയും ഡാന്‍സാഫ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വാഹനം പിൻതുടർന്ന് സാഹസികമായി പിടി കൂടുകയായിരുന്നു. പിടിയിലായ കബീര്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ചങ്ങരംകുളം ഒതളൂര്‍ സ്വദേശിയായ യുവാവിനെ എടപ്പാളില്‍ നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി കൊണ്ടു പോയത്. കാറില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച് ഗുരുതമായി പരിക്കേല്‍പിച്ച് പാലക്കാട് ജില്ലയിലെ വട്ടക്കുന്നത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. സംഭവത്തില്‍ ഒരാളെകൂടി പിടി കൂടാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചങ്ങരംകുളം എസ്.ഐ വിനു, എസ്.സി.പി.ഒമാരായ സുരേഷ്, ഉദയകുമാര്‍, നിതീഷ് വിശ്വനാഥ്, മണിരാജ്, സി.പി.ഒമാരായ റിനേഷ്, ശ്രീഷ്, നിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.