
ലഡാക്കിലെ സോജി ലാ പാസിൽ ശ്രീനഗർ-ലേ ഹൈവേയിലുണ്ടായ ഹിമപാതത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വൻ മഞ്ഞുവീഴ്ചയെത്തുടർന്ന് ഏകദേശം 15 വാഹനങ്ങൾ പൂർണമായോ ഭാഗികമായോ മഞ്ഞിനടിയിലകപ്പെട്ടതായി അധികൃതർ അറിയിച്ചു.
ദ്രാസിലെ സോജില പാസിലെ ‘ക്യാപ്റ്റൻ-ടേൺ’ എന്ന സ്ഥലത്തുവെച്ചാണ് ഉച്ചകഴിഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. പോലീസ്, സൈന്യം, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO), എസ്ഡിആർഎഫ് (SDRF), സോനാമാർഗ്, ദ്രാസ് ജില്ലാ ഭരണകൂടങ്ങൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ഭരണകൂടം വലിയ തോതിലുള്ള രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.
മരിച്ചവരിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് ദ്രാസ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വിശാൽ അത്രി അറിയിച്ചു. ഹൈവേയുടെ ഇരുവശങ്ങളിൽ നിന്നും -കാശ്മീരിലെ സോനാമാർഗ് ഭാഗത്തുനിന്നും ലഡാക്കിലെ ദ്രാസ് ഭാഗത്തുനിന്നും- രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അത്രി പറഞ്ഞു.
ദുരന്തനിവാരണ സേനയും ബിആർഒയും ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഏജൻസികളും അതീവ ജാഗ്രതയിലാണെന്നും താൻ നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ അറിയിച്ചു.
‘സോജി ലാ പാസിലുണ്ടായ മഞ്ഞുവീഴ്ചയുടെ ദൗർഭാഗ്യകരമായ വാർത്ത അറിഞ്ഞു. ഉടൻ തന്നെ സംഭവസ്ഥലം സന്ദർശിക്കാനും ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കാർഗിൽ ഡിസിക്കും എസ്എസ്പിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.’ അദ്ദേഹം എക്സിൽ അനുശോചനം രേഖപ്പെടുത്തി.
‘സോജില പാസിൽ വാഹനത്തിന് മുകളിൽ മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് ഏഴുപേർ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത അറിഞ്ഞതിൽ ദുഃഖമുണ്ട്.’ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് എക്‌സിൽ കുറിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.