വാഗ്ദാനങ്ങൾ 'കൈ'വിട്ടു... സതീശന്റെ അവകാശവാദം പൊളിയുന്നു... വയനാട്ടിൽ കോൺഗ്രസിന്റെ ഭവനപദ്ധതി വഴിമുട്ടി




വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി പ്രഹസനമാകുന്നു. പുനരധിവാസത്തിനായി കുന്നമ്പറ്റയിൽ തറക്കല്ലിട്ട് ഒരു മാസം പിന്നിടുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനായില്ല. പണി തുടങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഫെബ്രുവരി 26-ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് വലിയ ആഘോഷത്തോടെയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ആറ് മാസത്തിനുള്ളിൽ 100 വീടുകൾ പൂർത്തിയാക്കുമെന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. ആദ്യഘട്ടത്തിൽ 50 വീടുകൾ നിർമിക്കാനായിരുന്നു നീക്കം. എന്നാൽ, തറക്കല്ലിട്ട മണ്ണിൽ ഒരു കല്ല് പോലും അധികമായി വെക്കാൻ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല.

നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടെങ്കിലും വസ്തുതകൾ മറിച്ചാണ്. മേപ്പാടി പഞ്ചായത്ത് അധികൃതരോട് വീട് നിർമ്മാണത്തിനുള്ള അനുമതിക്കായി ഇതുവരെ ആരും സമീപിച്ചിട്ടില്ല. ഭൂമി വാങ്ങിയ സമയത്ത് കാടുവെട്ടി തെളിച്ചതല്ലാതെ മറ്റു നിർമ്മാണ പ്രവർത്തനങ്ങളൊന്നും അവിടെ നടന്നിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ കുന്നമ്പറ്റയിലെ ഈ ഭൂമി ഇപ്പോൾ കാട്ടുാനകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. വീടുകൾക്ക് പകരം കാടും പടർപ്പും കയറിയ നിലയിലാണ് പ്രദേശം.
أحدث أقدم