ഇന്ത്യയുടെ പക്കൽനിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാനൊരുങ്ങി ഇൻഡൊനീഷ്യ: കരാർ ഒപ്പുവെച്ചു




ജക്കാർത്ത: ഇന്ത്യയുടെ പക്കൽനിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാനുള്ള കരാറിൽ ഇൻഡൊനീഷ്യ ഒപ്പുവെച്ചതായി ഇൻഡൊനീഷ്യൻ പ്രതിരോധ മന്ത്രാലയം വക്താവ് റിക്കോ റിക്കാർഡോ  അറിയിച്ചു. 200-350 മില്യൺ ഡോളർ വരെയുള്ള ഒരു ഇടപാടിനെക്കുറിച്ച് ഇൻഡൊനീഷ്യമായി ചർച്ചകൾ പുരോഗമിക്കുന്നതായി ഇന്ത്യ-റഷ്യ സർക്കാരുകളുടെ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയറോസ്പേസ് 2023-ൽ പറഞ്ഞിരുന്നു.

സൈനിക ഹാർഡ്‌വെയറിന്റെയും പ്രതിരോധശേഷിയുടെയും, പ്രത്യേകിച്ച് സമുദ്ര മേഖലയിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമാണ് ഈ കരാറെന്ന് റിക്കോ പറഞ്ഞു. കരാറിന്റെ ആകെ മൂല്യം സ്ഥിരീകരിക്കാൻ വിസമ്മതിച്ചെങ്കിലും 2026 മാർച്ച് 9 മുതൽ മിസൈൽ സംവിധാനം വാങ്ങുമെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു.

ഇൻഡൊനീഷ്യയുടെ തെക്കുകിഴക്കൻ അയൽരാജ്യമായ ഫിലിപ്പീൻസുമായാണ് 2022-ൽ കമ്പനി അതിന്റെ ആദ്യ വിദേശ കരാർ നേടിയത്. ഫിലിപ്പീൻസുമായി 375 മില്യൺ ഡോളറിന്റെ ചരിത്രപരമായ കരാറിലാണ് ഇന്ത്യ ഒപ്പുവെച്ചത്.

സൂപ്പർസോണിക് ക്രൂയിസ് മിസൈലായ  ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈലുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും (DRDO) റഷ്യയുടെ എൻ.പി.ഒ മെഷീനോസ്ട്രോയേനിയ (NPO Mashinostroyeniya)യുടെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയറോസ്പേസ്. ബ്രഹ്മപുത്ര (ഇന്ത്യ), മോസ്ക്വ (റഷ്യ) എന്നീ രണ്ട് നദികളുടെ പേരിന്റെ സംയോജനമാണ് ഈ പേര്.

ശബ്ദ വേഗതയുടെ ഏകദേശം മൂന്നിരട്ടി വേഗത്തിലാണ് മിസൈൽ സഞ്ചരിക്കുന്നത്. നിലവിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് തടയാൻ സാധിക്കാത്തത്ര വേഗതയാണ് ബ്രഹ്മോസിനുള്ളത്. കരയിൽ നിന്നും (മൊബൈൽ ലോഞ്ചറുകൾ), കടലിൽ നിന്നും (കപ്പലുകൾ), കടലിനടിയിൽ നിന്നും (സബ്മറൈനുകൾ), ആകാശത്ത് നിന്നും (Su-30MKI ഫൈറ്റർ ജെറ്റുകൾ) വിക്ഷേപിക്കാൻ കഴിയും.

“ഫയർ ആൻഡ് ഫോർഗെറ്റ്” തത്വത്തിലാണ് പ്രവർത്തനം. യഥാർഥപരിധി 290 കിലോമീറ്ററും വിപുലീകരിച്ച പരിധി 450 കിലോമീറ്റർ മുതൽ 800 കിലോമീറ്ററുമാണ്. റഡാറിൽ നിന്ന് ഒഴിവാകാൻ 3-10 മീറ്റർ താഴ്ന്ന നിലയിൽ കടലിനു മുകളിലൂടെ പറക്കാനോ 15 കിലോമീറ്റർ വരെ ഉയർന്ന ഉയരത്തിൽ പറക്കാനോ കഴിയും.

أحدث أقدم