അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും, സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂ എന്നും ടെഹ്‌റാനിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ ഖരാസി വ്യക്തമാക്കി. മുൻപ് നടന്ന ചർച്ചകളിൽ ട്രംപ് വാഗ്ദാനങ്ങൾ ലംഘിച്ചതായും ചർച്ചകൾക്കിടയിൽ തന്നെ തങ്ങളെ ആക്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കയുടെയും ഇസ്രായേലിന്‍റെയും അധിനിവേശം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങൾ ഇടപെടുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇറാന്‍റെ നിലപാട്. നിലവിലെ സംഘർഷം ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും ഊർജ്ജക്ഷാമത്തിനും കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം ഈ യുദ്ധം മൂലം തടസ്സപ്പെട്ടു കഴിഞ്ഞു. 1956-ലെ സൂയസ് പ്രതിസന്ധിയേക്കാൾ ഇരട്ടി ആഘാതമാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.