
ഇടവ ശ്രീയേറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒഡീഷ സ്വദേശിനിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോൺ സുഭാഷ് മാർഗിൽ ബിജയകുമാറിന്റെയും മംമ്തയുടെയും മകൾ 19 കാരിയായ പ്രിയങ്ക സാഹോ ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.
സുഹൃത്തുക്കളായ മൂന്ന് യുവതികൾക്കൊപ്പമാണ് പ്രിയങ്ക കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് ഇവർ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും എത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. പ്രിയങ്കയെയും ഇവർ കരയ്ക്കെത്തിച്ച് ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബെംഗളൂരുവിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന നാലുപേരും വെള്ളിയാഴ്ചയാണ് അവധിയാഘോഷിക്കാൻ വർക്കലയിലെത്തിയത്. ഇടവ മാന്തറയിലെ ഹോംസറ്റേയിലായിരുന്നു താമസം. ശനിയാഴ്ച വൈകീട്ടാണ് കടലിൽ കുളിക്കാനെത്തിയത്. ബെംഗളൂരുവിൽ എയ്റോ ഡൈനാമിക് പൈലറ്റ് കോഴ്സ് വിദ്യാർഥിനിയായിരുന്നു പ്രിയങ്ക. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.