
കൊടുങ്ങല്ലൂരിൽ അന്തേവാസി കൊലപ്പെട്ട അനുഗ്രഹ സ്പെഷ്യൽ സ്കൂൾ അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകി. സ്ഥാപനത്തിന് സാമൂഹ്യക്ഷേമ വകുപ്പിന്റെ അനുമതിയില്ലെന്ന് കണ്ടെത്തിയതോടെയാണ് സ്റ്റോപ്പ് മെമോ നൽകിയത്. കഴിഞ്ഞ ദിവസമാണ് അന്തേവാസിയായ ശ്രീനാഥ് കെയർ ടേക്കറുടെ മർദ്ദനത്തെ തുടർന്ന് മരിച്ചത്.
കൊടുങ്ങല്ലൂർ സ്വദേശിയായ ബോബിയും ഭാര്യയും ചേർന്നാണ് അനുഗ്രഹ സ്പെഷ്യൽ സ്കൂൾ നടത്തിയിരുന്നത്. ജനുവരിയിലാണ് ശ്രീനാഥ് ഇവിടെ എത്തുന്നത്. ഏപ്രിൽ രണ്ടിനാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിനിടെ ശ്രീനാഥിന്റെ ശരീരത്തിലെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ട്.