വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം…വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ…

തനിക്ക് ചെറുതായി വഴിതെറ്റിപ്പോയതാണെന്ന് കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി ശരണ്യ. താഴെ ഇറങ്ങിയപ്പോഴേക്കും മുകളിലുണ്ടായിരുന്നവരെ കാണാന്‍ പറ്റിയില്ലെന്നും മുകളില്‍ കുറച്ച് പേരെ കണ്ടിരുന്നുവെന്നും ശരണ്യ രക്ഷപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ അടുത്ത് എത്താന്‍ വേണ്ടി ഇടത് വഴിയിലൂടെ കറങ്ങി വന്നുവെന്നും അപ്പോഴേക്കും ആരെയും കണ്ടില്ലെന്നും ശരണ്യ പറഞ്ഞു.

‘താഴേക്കാണല്ലോ പോകേണ്ടതെന്ന് കരുതി താഴേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ നെറ്റ് വര്‍ക്ക് കുറഞ്ഞു. ഉൾവനമായിരുന്നു. ഭക്ഷണം ഉണ്ടായിരുന്നില്ല. കയ്യില്‍ 500 മില്ലിയുടെ വെള്ളക്കുപ്പി മാത്രമായിരുന്നു ഉണ്ടായത്. രാത്രി 6.45 വരെ അന്ന് ഞാന്‍ നടന്നു. സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴേക്കും ഫോണ്‍ ഓഫ് ആയി. മഴ പെയ്തിരുന്നു. എല്ലാം നനഞ്ഞു. രാത്രി ഉറങ്ങാന്‍ പറ്റിയില്ല. ഇന്ന് 12 മണി വരെ കാത്തിരുന്നു. ആന ഉള്ള സ്ഥലമാണെന്ന് തോന്നുന്നു’, ശരണ്യ പറഞ്ഞു.

നാല് ദിവസത്തെ തിരിച്ചിലിന് ഒടുവില്‍ ഇന്ന് വൈകിട്ടാണ് ശരണ്യയെ കണ്ടെത്തിയത്. കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു.

أحدث أقدم