ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞത് ആക്രി പെറുക്കി; ഫോൺ ഉപയോ​ഗിച്ചില്ല..കൂടുതൽ വിവരങ്ങൾ പുറത്ത്


ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞത് ആക്രി പെറുക്കിയാണെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. കല്യാണിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ നിർണായകമായത്. ചാർളി എന്ന പേരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. നാഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ല. കൂടാതെ വിദേശത്തേക്ക് മുങ്ങാനായിരുന്നു പദ്ധതി. അതിനിടയിലാണ് വിനീഷിന് പൊലീസിൻ്റെ വിലങ്ങ് വീഴുന്നത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതി പൊലീസിന്റെ പിടിയിലായത്. മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ ഡിസംബർ 29നാണ് മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശുചിമുറി തുരന്ന് പ്രതി രക്ഷപ്പെട്ടത്. ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണിൽ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. അങ്ങനെയാണ് വിനീഷിൻറെ ടവർ ലൊക്കേഷൻ പൊലീസ് മനസിലാക്കുന്നത്. എന്നാൽ മുംബൈയിലെത്തിയ പൊലീസ് പല രീതിയിൽ അന്വേഷണം നടത്തിയെങ്കിലും വിനീഷിനെ പിടികൂടാൻ സാധിച്ചില്ല. രണ്ട് മാസത്തോളമായി പ്രത്യേക അന്വേഷണ സംഘം മുംബൈയിൽ അന്വേഷണം നടത്തിവരികയായിരുന്നു. നിലവിൽ റെയിൽവേ പൊലീസാണ് വിനീഷിനെ പിടികൂടി പൊലീസിന് കൈമാറിയത്.

2021 ജൂൺ 17 നാണ് വിനീഷ് ദൃശ്യയെ കുത്തികൊലപ്പെടുത്തിയത്. തടയാനെത്തിയ സഹോദരിക്കും പരിക്കേറ്റിരുന്നു. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം. ദൃശ്യയുടെ അച്ഛന്റെ കടക്ക് തീയിട്ട് ശ്രദ്ധ തിരിച്ചതിന് ശേഷം ആയിരുന്നു ക്രൂര കൊലപാതകം. ദൃശ്യയെ കൊലപ്പെടുത്തിയതിനു പിറകെ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി രക്ഷപ്പെട്ട സാഹചര്യത്തിൽ ഭീതിയുണ്ടെന്ന് ദൃശ്യയുടെ അമ്മ പ്രതികരിച്ചിരുന്നു.

Previous Post Next Post