കൊച്ചി: കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പനയ്‌ക്കെതിരെ എക്‌സൈസ് നടപടി കർശനമാക്കുന്നു. പാമ്പാക്കുടയ്ക്ക് സമീപം കോളേജ് പരിസരത്ത് നിന്നും മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ജാർഖണ്ഡ് സ്വദേശിനിയെ എക്‌സൈസ് സംഘം പിടികൂടി.

വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനിയായ മഹ്‌തോ മുണ്ട ദശ്മി നാഗ് (23) ആണ് പിറവം എക്‌സൈസിന്റെ വലയിലായത്. പാമ്പാക്കുട ചെട്ടിക്കണ്ടത്തുള്ള വെയിറ്റിംഗ് ഷെഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഇരിക്കുകയായിരുന്നു യുവതി. ഇവരുടെ ഹാൻഡ് ബാഗ് പരിശോധിച്ചപ്പോൾ 9.11 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. പിറവം – മൂവാറ്റുപുഴ റോഡിലെ വെയിറ്റിംഗ് ഷെഡിൽ യുവതി ഒറ്റയ്ക്കാണ് ഇരുന്നിരുന്നത്. സമീപത്തുള്ള കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകാനാണോ യുവതി എത്തിയതെന്ന കാര്യത്തിൽ എക്‌സൈസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ മേഖലയിൽ ലഹരി വിതരണം നടത്തുന്ന വലിയൊരു ശൃംഖലയുടെ കണ്ണിയാണോ ഇവരെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.പിറവം എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു