
തന്റെ സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷണം നടത്താമെന്ന് കോൺഗ്രസ് നേതാവ് ജി. സുധാകരൻ. ഒപ്പം മന്ത്രി സജി ചെറിയാൻ്റെയും എച്ച്. സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജി. സുധാകരൻ ഇരുവർക്കുമെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയത്.
സജി ചെറിയാനെയും എച്ച്. സലാമിനെയും നയിക്കുന്നത് ‘ക്രിമിനൽ ഫിലോസഫി’യാണെന്ന് സുധാകരൻ തന്റെ കുറിപ്പിൽ ആരോപിക്കുന്നു. ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയാണ് ഇവരുടെ പ്രസ്താവനകളിലുള്ളത്. ഇത്തരം പ്രവൃത്തികൾക്ക് ഗുരുതരമായ നിയമശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഓർത്താൽ കൊള്ളാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ സമ്പാദ്യങ്ങൾ മകൻ്റെ പേരിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങൾക്കും സുധാകരൻ മറുപടി നൽകി. സമ്പാദ്യങ്ങൾ മകൻ്റെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് തന്റെ മൗലികാവകാശമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്…….
ഒരാഴ്ച മുമ്പ് ഏപ്രിൽ 11ന് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ശ്രീ. സജി ചെറിയാനും, എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ശ്രീ എച്ച് സലാമും എന്നെ ആക്ഷേപിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. രണ്ടുപേരും കൂടിയാലോചിച്ച് അവരുടെ പൊളിറ്റിക്കൽ ക്രിമിനൽ ഫിലോസഫിക്ക് അനുസൃതമായിട്ടാണ് ഒരേ ദിവസം പ്രസ്താവന ഇറക്കിയത്.
സഖാവ് കൃഷ്ണപിള്ള സ്മാരകം തകർക്കാൻ സജി ചെറിയാനോടൊപ്പം ഞാനും ഉണ്ടായിരുന്നു എന്നാണ് പത്രത്തിൽ കണ്ടത്. അതിനർത്ഥം അദ്ദേഹം ഉറപ്പായും അതിനുണ്ടായിരുന്നെന്ന് സ്വയം അവകാശപ്പെടുന്നതാ യി എല്ലാവർക്കും മനസ്സിലാകും. ഞാൻ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും ഉണ്ടാകില്ലെന്നും ഏവർക്കും അറിയാം.
എനിക്ക് എന്റെ എംഎൽഎ പെൻഷനും 10 വർഷ മന്ത്രി ശമ്പളവും ആണ് ചിലവ് കഴിച്ചു സമ്പാദ്യം. എന്റെ ഭാര്യയ്ക്ക് 31 വർഷം കോളേജ് അധ്യാപിക എന്ന നിലയ്ക്ക് സർവീസിൽ യുജിസി ശമ്പളവും പെൻഷനും ഒപ്പം അവർക്ക് ലഭിച്ച ഗ്രാറ്റിവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവയാണ് സമ്പാദ്യം. ഞങ്ങളുടെ സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ മൗലിക അവകാശമാണ്. സ്വകാര്യത ഭരണഘടനയിലെ മൗലിക അവകാശമാണ് എന്നുകൂടി അറിയിക്കട്ടെ. ഏക മകൻ 19 വർഷമായി പ്രവാസിയാണ്. അതിലുള്ള സമ്പാദ്യം അവനും ഭാര്യക്കും ഉണ്ട്.
മേൽപ്പറഞ്ഞ രണ്ടു ചങ്ങാതികളുടെ സ്വത്തുക്കളെ പറ്റിയും ഞങ്ങളുടെ സ്വത്തുക്കളെ പറ്റിയും അന്വേഷണ ഏജൻസികൾക്ക് അന്വേഷിക്കാവുന്നതാണ്.
മറ്റൊരു ഭീഷണി എനിക്കെതിരെ ഓരോന്നോരോന്നായി ഇറക്കുമെന്നാണ്. തീർന്നില്ല, ഞാൻ പാർട്ടിയിൽ നിന്ന് മാറിയതോടുകൂടി പാർട്ടിയുടെ വലിയൊരു ഭാരം ഒഴിഞ്ഞു എന്നാണ് മറ്റൊന്ന്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ചെറിയാനും, സലാമും കൂട്ടാളികളും നടത്തിയ ക്രിമിനൽ ഗൂഢാലോചനകളും ആക്ഷേപങ്ങളും എന്നെ പാർട്ടിയിൽ നിന്നും പുറത്തു തള്ളാനുള്ള ശ്രമങ്ങൾ ആയിരുന്നു എന്ന് ഇപ്പോൾ ഈ “ഭാരമൊഴിയൽ” പ്രയോഗം വഴി വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ ക്രിമിനൽ കുറ്റങ്ങൾ അവർ ഓരോന്നായി വിളംബരം ചെയ്യുകയാണ്. പാർലമെന്റിലെ തിരിച്ചടി, പഞ്ചായത്തിലെ തിരിച്ചടി, ഇനി നാലാം തീയതി ബാക്കിയുള്ള തിരിച്ചടി.
ഭീഷണി, ഭയപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയാണ് ഇവരുടെ പ്രസ്താവനകളിൽ ഉള്ളത്. നിയമവിരുദ്ധമായി ആളുകളുടെ മൗലിക അവകാശമായ സ്വകാര്യതയിലും ജീവിതത്തിലും ഇടപെട്ടാൽ ഗുരുതരമായ നിയമ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇവർ ഓർത്താൽ കൊള്ളാം. അവരുടെ ഭാഷയിൽ ഒരു മറുപടിയും നൽകാൻ ആഗ്രഹിക്കുന്നില്ല.
വിമർശകർക്ക് അവരുടെ അതേ ഭാഷയിൽ മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അന്വേഷണങ്ങളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി. സുധാകരൻ്റെ ഈ തുറന്ന വെല്ലുവിളിയോടെ രാഷ്ട്രീയ കേരളത്തിൽ സ്വത്ത് അന്വേഷണം സംബന്ധിച്ച ചർച്ചകൾ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.