ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ തലയിടിച്ചുവീണ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്


ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തി ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്. ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ തല നിലത്തിടിച്ച താരത്തെ മൈതാനത്തുനിന്ന് ആംബുലൻസിലാണ് പുറത്തെത്തിച്ചത്. ഡൽഹി ഉയർത്തിയ 265 റൺസ് എന്ന വമ്പൻ സ്കോർ പിന്തുടരുകയായിരുന്നു പഞ്ചാബ് കിംഗ്‌സ്. മൂന്നാം ഓവറിൽ അക്ഷർ പട്ടേലിന്‍റെ പന്തിൽ പ്രിയാൻഷ് ആര്യ നൽകിയ ക്യാച്ച് പിടിക്കാനായി എൻഗിഡി മിഡോണില്‍ നിന്ന് പുറകോട്ട് ഓടി.

പന്ത് കൈപ്പിടിയിലൊതുക്കാൻ പിന്നിലേക്ക് ആഞ്ഞു ചാടിയ താരം നിയന്ത്രണം തെറ്റി തലകുത്തി വീഴുകയായിരുന്നു. എൻഗിഡിയുടെ തലയും കഴുത്തും ശക്തിയായി മൈതാനത്ത് ഇടിക്കുന്നത് കണ്ട താരങ്ങളും ആരാധകരും ഒരുപോലെ പരിഭ്രാന്തരായി. താരം അനക്കമില്ലാതെ കിടന്നതോടെ സ്റ്റേഡിയം നിശബ്ദമായി. നിമിഷങ്ങൾക്കകം ടീം ഡോക്ടർമാരും ഫിസിയോയും ഗ്രൗണ്ടിലെത്തി. പരിശോധനകൾക്ക് ശേഷം സ്ട്രെച്ചറിലേക്ക് മാറ്റിയ എന്‍ഗിഡിയെ പരിക്കിന്‍റെ ഗൗരവം കണക്കിലെടുത്ത് ഗ്രൗണ്ടിലേക്ക് ആംബുലൻസ് വിളിച്ചു വരുത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

أحدث أقدم