തൊണ്ടിമുതൽ കേസിലും രക്ഷയില്ല… മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി





ന്യൂഡൽഹി : തൊണ്ടിമുതൽ തിരിമറി കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും ഹൈക്കോടതി നടത്തിയ കടുത്ത പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവുമാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. നേരത്തെ ശിക്ഷാവിധി തടയണമെന്ന ആന്റണി രാജുവിൻ്റെ ആവശ്യം ഹൈക്കോടതിയും തിരുവനന്തപുരം സെഷൻസ് കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, കീഴ്ക്കോടതികളുടെ വിധിയിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല.

വിദേശ പൗരൻ പ്രതിയായ മയക്കുമരുന്ന് കേസിൽ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. നെടുമങ്ങാട് കോടതി ആന്റണി രാജുവിനെ രണ്ടാം പ്രതിയായി കണക്കാക്കി 3 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാവിധി മരവിപ്പിക്കാൻ കോടതി വിസമ്മതിച്ചു. ഹൈക്കോടതി നേരത്തെ നടത്തിയ നിരീക്ഷണങ്ങൾ നീക്കണമെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല. ഇതോടെ കേസിൽ മുൻ മന്ത്രിക്ക് നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് ഉറപ്പായി. കോടതി നടപടികളുമായി മുന്നോട്ട് പോകാനാണ് പ്രോസിക്യൂഷൻ നീക്കം.
أحدث أقدم