
കോട്ടയം: ദീപികയുടെ 140-ാം വാർഷിക പരിപാടിയിൽ പങ്കെടുക്കാതെ ബിജെപി. ബിജെപി സെൻട്രൽ സോൺ പ്രസിഡൻ്റ് എൻ ഹരിയുടെ പേര് വായിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ദീപികയും ബിജെപിയും തമ്മിലുള്ള പോര് കനത്തിരിക്കെയാണ് ബിജെപി പ്രതിനിധിയുടെ ഈ വിട്ടുനിൽക്കൽ. എന്നാൽ സ്ഥലത്ത് ഇല്ലാത്തതിനാലാണ് പരിപാടിക്കെത്താതിരുന്നതെന്ന് എൻ ഹരി പറഞ്ഞു.
ചടങ്ങിൽ ബിജെപിയെ പരോക്ഷമായി വിമർശിച്ച് രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് രംഗത്തെത്തി. സഭ നൽകിയ വിഷു കൈനീട്ടമാണ് ദീപിക. ദീപിക ഉയർത്തിപ്പിടിക്കുന്നത് ഒരു വ്യക്തിയുടെയോ സഭയുടെയോ കാഴ്ചപ്പാടല്ല. നിലപാടുകളിൽ അണുവിട വ്യത്യാസമില്ലാതെ ദീപിക മുന്നോട്ടു പോകും. അഭിപ്രായസ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വെയ്ക്കില്ല. അത് മുഖപ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ദീപിക ആരെയും ഭയപ്പെടില്ല എന്നും അങ്ങനെ ഭയപ്പെടുന്നത് ദൈവത്തെ മാത്രമെന്നും ഫാ. മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞു.