കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർത്ഥിനിയെ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ വിചിത്ര മൊഴി പുറത്ത്. താൻ ട്രെയിനിന് നേരെ കല്ലെറിഞ്ഞതായി ഓർക്കുന്നില്ലെന്നും, രാത്രിയിൽ മൂങ്ങയെ എറിയാറുണ്ടെന്നും ചിലപ്പോൾ ആ കല്ല് ട്രെയിനിൽ കൊണ്ടിട്ടുണ്ടാകാമെന്നുമാണ് പ്രതി കൃഷ്ണകുമാർ പോലീസിന് നൽകിയ മൊഴി. കടലുണ്ടി വടക്കുമ്പാട് സ്വദേശിയായ കൃഷ്ണകുമാർ (30) കഴിഞ്ഞ ദിവസമാണ് പിടിയിലായത്.

കഴിഞ്ഞ മാസം 31-ാം തീയതിയാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആലുവ യു.സി കോളേജിലെ പി.ജി വിദ്യാർത്ഥിനിയായ ഐശ്വര്യ (22) കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരികയായിരുന്നു. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ച് പ്രതി എറിഞ്ഞ കല്ല് ഐശ്വര്യയുടെ മുഖത്താണ് പതിച്ചത്. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയുടെ ഇടതുവശത്തെ രണ്ട് പല്ലുകൾ നഷ്ടമാവുകയും ചുണ്ടിന് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ആഹാരം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ വിദ്യാർത്ഥിനി. പരിക്കുകൾ കാരണം ഐശ്വര്യയുടെ പരീക്ഷകളും നഷ്ടമായി.

ലഹരി ഉപയോഗിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപമിരുന്ന് ട്രെയിനിന് നേരെ കല്ലെറിയുന്നത് പ്രതി കൃഷ്ണകുമാറിന്റെ പതിവാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ മാസം പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നെങ്കിലും താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. ഐശ്വര്യയ്ക്ക് പരിക്കേറ്റ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ റെയിൽവേ പോലീസും ലോക്കൽ പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. റെയിൽവേ നിയമപ്രകാരം കർശനമായ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.