അതേസമയം ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങിയിരിക്കുകയാണ് കെ പി സി സി നേതൃത്വം. തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് ഇതിനോടകം തന്നെ പന്തൽ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി വിതരണം ചെയ്യാൻ വൻതോതിൽ ലഡുവിനും പാൽപ്പായസത്തിനും ഓർഡർ നൽകിക്കഴിഞ്ഞതായും യു ഡി എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങളും താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളും അനുകൂലമാണെന്ന വിലയിരുത്തലിലാണ് വൻ ആഘോഷത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. 10 വർഷങ്ങൾക്കിപ്പുറം കേരള ഭരണം പിടിക്കുമെന്ന് ഉറപ്പാണെന്നാണ് കോൺഗ്രസ് നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നത്. എക്സിറ്റ്പോളുകളും കേരളത്തിൽ യു ഡി എഫ് ഭരണത്തിലേറുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. യു ഡി എഫിന് അനുകൂലമാണ് കേരള ജനതയുടെ വിധിയെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിലടക്കമുള്ള കാര്യങ്ങൾ അതിവേഗത്തിലാകുമെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുള്ളത്. ഫലം അനുകൂലമെങ്കിൽ ഹൈക്കമാൻഡ് നിരീക്ഷകർ നാളെ തന്നെ കേരളത്തിലെത്തും. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ഇന്ന് രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന വ്യക്തമായ ട്രെൻഡ് ലഭ്യമായേക്കും.