
ശക്തമായ വേനൽമഴയിലും കാറ്റിലും ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കയ്ക്ക് മുകളിൽ മരം വീണു. അട്ടപ്പാടിയിൽ യുവതിക്ക് ദാരുണാന്ത്യം. കൽക്കണ്ടി സ്വദേശിനി 35 കാരിയായ സോണിയ ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. കനത്ത മഴയ്‌ക്കിടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ സമീപത്തെ മരം ഒടിഞ്ഞു വീഴുകയായിരുന്നു.
പാലക്കാടിന് പുറമെ ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴയും കാറ്റും വൻ നാശനഷ്ടങ്ങളാണ് വിതച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ശക്തമായ കാറ്റിൽ ഗോഡൗണിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. ചുങ്കം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഷീറ്റുകളാണ് കാറ്റിൽ പറന്നുപോയത്. വണ്ടിപ്പെരിയാർ പാറമട ഭാഗത്ത് മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലും മഴ ശക്തമാണ്. മുക്കം, തിരുവമ്പാടി, കൊടിയത്തൂർ, കാരശ്ശേരി, ഓമശ്ശേരി, കൂടരഞ്ഞി തുടങ്ങിയ ഇടങ്ങളിൽ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം താറുമാറായി. വരും മണിക്കൂറുകളിലും മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.