
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കൊല്ലം സ്വദേശി രാജേന്ദ്രൻ (64) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ 24-ാം തീയതി വീടിനുള്ളിൽ വെച്ചാണ് അദ്ദേഹത്തിന് പാമ്പ് കടിയേറ്റത്. വീടിനുള്ളിൽ വെച്ച് അണലിയുടെ കടിയേറ്റ രാജേന്ദ്രന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സകളോട് പ്രതികരിക്കാതെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയാണുണ്ടായത്.
അതേസമയം, ഇടുക്കി കോതമംഗലം വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വടാട്ടുപാറ അമ്മാവൻ സിറ്റിക്ക് സമീപമുള്ള ജനവാസ മേഖലയിലെ പ്ലാവിന് മുകളിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് കോടനാട് ആർ.ആർ.ടിയിൽ നിന്ന് വനപാലക സംഘം എത്തിയാണ് പാമ്പിനെ പിടികൂടിയത്.