
തിരുവനന്തപുരം: തലസ്ഥാനത്തെ എൻജിനീയറിങ് കോളേജിൽ ആനുവൽ ഡേ ആഘോഷങ്ങൾക്കിടെ മദ്യപിച്ചെത്തിയ സംഘത്തിന്റെ ക്രൂരമായ ആക്രമണം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് എം.എ എഞ്ചിനീയറിങ് കോളേജിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
കോളേജിലെ വിദ്യാർത്ഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് ക്രൂരമർദനത്തിന് ഇരയായത്. ആക്രമണത്തിൽ അൽ അമീന്റെ ഒരു കണ്ണിൻ്റെ റെറ്റിന പൂർണ്ണമായും തകരുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കോളേജ് ആനുവൽ ഡേ ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം ആളുകൾ ക്യാമ്പസിനുള്ളിൽ വെച്ച് വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അൽ അമീന് നേരെ ക്രൂരമായ മർദ്ദനമുണ്ടായത്.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമികളായ പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നതെന്ന് ആരോപിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രതികൾക്കായി വെഞ്ഞാറമ്മൂട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായാണ് വിവരം.