മലപ്പുറത്ത് രണ്ടിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. കോഴിക്കോട് മുക്കം സ്വദേശിയുടെ ക്വാറിയിലേക്ക് വലിയ അളവിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതിനെക്കുറിച്ചുള്ള അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തിരിക്കുന്നത്. 2026 ഫെബ്രുവരി 2-ന് മലപ്പുറം തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടികൂടിയിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായ കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ സ്ഥാപനങ്ങളിലാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ‘എക്സലന്റ് ബ്രിക്സ്’ എന്ന സ്ഥാപനത്തിലും ഇയാളുടെ വീട്ടിലും എൻഐഎ സംഘം ഒരേസമയം പരിശോധന നടത്തുന്നുണ്ട്.
കണ്ണൂർ ചെറുപുഴയിലെ ചൂണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കാസർഗോഡ് ചിറ്റരിക്കാലിലെ സജിയുടെ വീട്ടിലാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പിടികൂടിയ സ്ഫോടക വസ്തുക്കൾ ഏത് ആവശ്യത്തിനാണ് കൊണ്ടുവന്നതെന്നും ഇതിന് പിന്നിൽ മറ്റേതെങ്കിലും അട്ടിമറി നീക്കങ്ങളുണ്ടോയെന്നും കണ്ടെത്താനാണ് എൻഐഎയുടെ ശ്രമം. റെയ്ഡിൽ നിർണ്ണായക രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തതായാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടായേക്കും.