അമേരിക്കയിൽ മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിച്ചുവന്ന മലയാളി യുവാവ് അറസ്റ്റിൽ. ‘ആൽബിച്ചൻ മുരിങ്ങയിൽ’ എന്ന് സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെടുന്ന ആൽബിൻ മാത്യുവിനെയാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന് കീഴിലുള്ള ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തഞ്ചിനാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. നിലവിൽ ഇയാൾ അമേരിക്കയിൽ ജയിലിൽ കഴിയുകയാണ്. അറസ്റ്റിലായതിന് പിന്നാലെ ഫെബ്രുവരി മുതൽ ഇയാളുടെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാണ്.
നേരത്തെ കാനഡ സന്ദർശിച്ച ഇയാൾ അവിടെനിന്നും അനധികൃതമായാണ് അമേരിക്കയിലേക്ക് കടന്നത്. അമേരിക്കയിൽ എത്തിയ ശേഷം സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ നിരന്തരം ഇന്ത്യാവിരുദ്ധ പോസ്റ്റുകൾ ഇയാൾ പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ ദേശീയ പതാക, ദേശീയ ഗാനം, പ്രതിജ്ഞ, മറ്റ് ദേശീയ ബിംബങ്ങൾ എന്നിവയെ അസഭ്യവാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നു. ഇതിനെത്തുടർന്ന് നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി പരാതികളും കേസുകളും നിലവിലുണ്ട്. എന്നാൽ പ്രതി വിദേശത്തായിരുന്നതിനാൽ പോലീസിന് തുടർനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
മതിയായ യാത്രാരേഖകളില്ലാത്ത വിദേശികളെ കണ്ടെത്തി അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കുന്ന (ഡിപ്പോർട്ടേഷൻ) നടപടികളാണ് ഐ.സി.ഇ സ്വീകരിക്കുന്നത്. അതിനാൽ ആൽബിൻ മാത്യുവിനെയും വൈകാതെ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് ലഭ്യമായ വിവരം. ഇയാളെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന പക്ഷം, നിലവിൽ നാട്ടിലുള്ള കേസുകളിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്താനും നിയമനടപടികൾ ആരംഭിക്കാനും സാധ്യതയുണ്ട്.
