
തൃശ്ശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ (45) ബെംഗളൂരുവിലെ നായ്ക്കളുടെ ഷെൽട്ടർ ഹോമിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ വലയിലായത്. ബെംഗളൂരുവിൽ ദീപക് നടത്തിവന്നിരുന്ന അനിമൽ ഷെൽട്ടറിൽ ജോലി ചെയ്യുകയായിരുന്നു സുനിത. മെയ് മൂന്നിന് നടന്ന ലൈംഗികാതിക്രമം തടഞ്ഞതിനെത്തുടർന്നാണ് ദീപക് ഇവരെ ക്രൂരമായി മർദ്ദിച്ചത്.
സുനിതയുടെ തല ഭിത്തിയിലും അലമാരയിലും തുടർച്ചയായി ഇടിക്കുകയും നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടുകയും ചെയ്തതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലായിരുന്ന സുനിത വെന്റിലേറ്ററിൽ വെച്ചാണ് മരണപ്പെട്ടത്. അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ലഹരി മാഫിയയുമായോ മറ്റോ പ്രതിക്ക് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.