
കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും ഇനി ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ ദിനമായ നാളെ (തിങ്കളാഴ്ച) രാവിലെ പത്ത് മണിയോടെ തന്നെ ട്രെൻഡ് വ്യക്തമാകുമെന്നാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ പറയുന്നത്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തു വരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയാകുമ്പോഴേക്കും അഞ്ച് സംസ്ഥാനങ്ങളിലെയും ഭരണചക്രം ആര് തിരിക്കുമെന്ന ചിത്രം കൂടുതൽ തെളിയും. ഈ ജനവിധിയിൽ മാറ്റങ്ങളാണോ അതോ തുടർച്ചയാണോ സംഭവിക്കാൻ പോകുന്നത് എന്ന കാത്തിരിപ്പിലാണ് ജനംരാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ. ആദ്യം തപാൽ വോട്ടുകൾ ആണ് എണ്ണുക. എട്ടരയ്ക്ക് ശേഷം ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിൽ ഭരണം തിരിച്ചുപിടിക്കുമെന്നും ഭൂരിപക്ഷം 100 കടക്കുന്ന തരംഗമുണ്ടാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഭരണത്തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ഒന്നിലേറെ സീറ്റാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്