കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണം പ്രകടമായാല്‍ മാത്രം പ്രദേശം കണ്‍ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. ചികിത്സയിലുള്ള നിപ രോഗിക്ക് രോഗലക്ഷണം പ്രകടമായ മെയ് 30 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്ന ജൂണ്‍ 10 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്തു വിട്ടിട്ടുള്ളത്. രോഗലക്ഷണം ഉണ്ടായശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ ഇദ്ദേഹം സഞ്ചരിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
രണ്ട് സ്വകാര്യ ആശുപത്രികള്‍, ഫറോക്ക് കോളജിന് അടുത്തുള്ള പോസ്റ്റ് ഓഫീസ്, വീട് തുടങ്ങിയവയാണ് ഇദ്ദേഹം സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. രാമനാട്ടുകര പ്രദേശത്ത് ആര്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ച ഫറോക്ക് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേരാണ് ഉള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 14 കുടുംബാംഗങ്ങള്‍, ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ സുഹൃത്തുക്കള്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള 15 പേരോടാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ കണ്ടൈൻമെൻ്റ് സോൺ ആയി പ്രഖ്യാപിക്കുകയുള്ളൂ എന്നും നിലവിൽ ആർക്കും രോഗലക്ഷണം കാണിച്ചിട്ടില്ലെന്നും കോഴിക്കോട് ജില്ല കളക്ടർ അറിയിച്ചു.