
യുഎസ് – ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ രൂപപ്പെട്ടിരിക്കുന്ന കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടാൻ രാജ്യം സജ്ജമാകുന്നു. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള തന്ത്രപ്രധാന ക്രൂഡോയിൽ ശേഖരം (Strategic Petroleum Reserve) നിലവിലുള്ള രണ്ടു മാസത്തിൽ നിന്ന് മൂന്ന് മാസത്തെ ആവശ്യത്തിനുള്ളതായി ഉയർത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ആറുമാസത്തെ എണ്ണശേഖരം കരുതിവെക്കുന്ന ചൈനീസ് മാതൃകയിലേക്ക് ഘട്ടംഘട്ടമായി മാറാനാണ് ഇന്ത്യയുടെ നീക്കം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശാന്തമാകുന്ന മുറയ്ക്ക്, എണ്ണശേഖരം വർധിപ്പിക്കാനുള്ള നിർദേശം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ ഉടൻ നൽകുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്റെ 89 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ രാജ്യാന്തര വിപണിയിലെ നേരിയ വിലക്കയറ്റം പോലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ഇത് മറികടക്കാൻ നിലവിലുള്ള സംഭരണശാലകൾ വികസിപ്പിക്കുകയോ പുതിയ ഭൂഗർഭ അറകൾ നിർമ്മിക്കുകയോ ചെയ്യും.