ട്രെയിൻ യാത്രയ്ക്കിടെ രഹസ്യമായി പുകവലിക്കുന്നവർക്കെതിരെ കൂടുതൽ കർശന നടപടികളുമായി റെയിൽവേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പുകവലി മൂലമുണ്ടാകുന്ന തീപിടിത്ത അപകടങ്ങൾ തടയുന്നതിനുമായി ഫയർ ഡിറ്റക്ഷൻ സിസ്റ്റം (എഫ്.ഡി.എസ്.) ഇനി സ്ലീപ്പർ കോച്ചുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. കോച്ചുകളിലും ശൗചാലയങ്ങളിലുമായി സ്ഥാപിക്കുന്ന അതിസൂക്ഷ്മ സെൻസറുകൾ പുക കണ്ടെത്തുന്ന മുറയ്ക്ക് മുന്നറിയിപ്പ് നൽകുകയും ആവശ്യമായ സാഹചര്യങ്ങളിൽ ട്രെയിൻ നിർത്തുകയും ചെയ്യും.
രാജ്യത്ത് ആദ്യമായി വന്ദേഭാരത് എക്സ്പ്രസിന്റെ ശൗചാലയങ്ങളിലാണ് ഫയർ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിച്ചത്. പിന്നീട് ഇത് എ.സി. കോച്ചുകളിലേക്കും വ്യാപിപ്പിച്ചു. നിലവിൽ പഴയ കോച്ചുകളിൽ എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംവിധാനങ്ങൾ സ്ഥാപിച്ചുവരികയാണ്. പുതുതായി നിർമ്മിക്കുന്ന എൽ.എച്ച്.ബി. കോച്ചുകൾ ഫാക്ടറിയിൽ നിന്നുതന്നെ സെൻസർ സംവിധാനങ്ങളോടെയാണ് പുറത്തിറങ്ങുന്നത്.
കോച്ചിലോ ശൗചാലയത്തിലോ പുക ഉയരുന്നതോടെ സെൻസറുകൾ പ്രവർത്തനസജ്ജമാകും. തുടർന്ന് ട്രെയിനിനുള്ളിലെ സാങ്കേതിക വിഭാഗം ജീവനക്കാർ സ്ഥലം പരിശോധിച്ച് തീപിടിത്ത ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ യാത്ര പുനരാരംഭിക്കൂ. വണ്ടി അകാരണമായി നിർത്തിയതിന്റെ പേരിൽ ആർ.പി.എഫിന് മറ്റു വകുപ്പുകളും ചേർത്ത് പുകവലിച്ചയാളുടെ പേരിൽ കേസെടുത്ത് കോടതിക്ക് കൈമാറാനും കഴിയും. നിയമലംഘനം നടത്തുന്നവർക്ക് പിഴ മാത്രമല്ല, മറ്റ് നിയമനടപടികളും നേരിടേണ്ടിവരും