മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, പോരാട്ടം തുടരുമെന്ന് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്.

സാധാരണക്കാരായ പിന്നാക്ക വിഭാഗം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍, അവര്‍ക്കുവേണ്ടി വിഎസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടത്തിന്റെ വലിയൊരു വിജയമാണിതെന്നും ഭരണകൂടങ്ങള്‍ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ലെന്ന് ഈ കുറ്റപത്രം അടിവരയിടുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട് കടന്നുപോയ വഴികള്‍ അത്ര ലളിതമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുകാലത്ത് ‘തുടര്‍നടപടികള്‍ അവസാനിപ്പിച്ചു’ എന്ന് കാണിച്ച് zപാലീസ് തന്നെ ഈ കേസ് റഫര്‍ ചെയ്യാനും അട്ടിമറിക്കാനും നോക്കിയതാണ്. അച്ഛന്റെ പ്രായധിക്യവും ശാരീരിക അസ്വാസ്ഥ്യങ്ങളും മുതലെടുത്ത് നിയമപോരാട്ടത്തെ തളര്‍ത്താന്‍ നോക്കിയപ്പോള്‍, അച്ഛന്റെ നിര്‍ദ്ദേശപ്രകാരവും അദ്ദേഹത്തിന്റെ പ്രതിനിധിയായും കോടതികളില്‍ നേരിട്ട് ഹാജരാകേണ്ടി വന്ന നാളുകള്‍ എനിക്ക് നന്നായി ഓര്‍മ്മയുണ്ട്.

അന്ന് ഞാനെടുത്ത ഒരു നിലപാടുണ്ട്. ‘ഈ കേസില്‍ എനിക്ക് വ്യക്തിപരമായ അജണ്ടകളൊന്നുമില്ല. ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അച്ഛന്റെ പോരാട്ടമാണിത്, അതിനൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്.’ അന്ന് കോടതികളില്‍ സ്വീകരിച്ച അതേ നിലപാടില്‍ തന്നെയാണ് ഞാന്‍ ഇന്നും ഉറച്ചുനില്‍ക്കുന്നത്. ഇത് വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമല്ല, മറിച്ച് ചൂഷണങ്ങള്‍ക്കെതിരെയുള്ള ആദര്‍ശത്തിന്റെ പോരാട്ടമാണ് – അദ്ദേഹം വ്യക്തമാക്കി.