പ്രിയദര്‍ശിനി പദ്ധതി; ഓടി കയറിയാല്‍ മാത്രം പോരാ, ഇതും കൂടെ ശ്രദ്ധിക്കണം…: സൗജന്യയാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന നിയമങ്ങള്‍





തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാൻസ്ജൻഡറുകള്‍ക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി സംസ്ഥാനത്തുടനീളം പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശനും തൃശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി ആരംഭിച്ചതോടെ ഓർഡിനറി ബസുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്..
യാത്ര സുഗമമാക്കുന്നതിനായി വനിതാ യാത്രികർ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് ‘0’ ടിക്കറ്റ് എടുക്കേണ്ടതാണ്.ഏതെങ്കിലും സാഹചര്യത്തില്‍ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുന്‍പേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.

 

നിങ്ങളുടെ കൂടെ 5 മുതല്‍ 11 വയസ് വരെ ഉള്ള ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പണം നല്‍കിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.

പുരുഷന്മാര്‍ കൂടെ ഉണ്ടെങ്കില്‍ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം

 

പുരുഷന്മാര്‍ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കില്‍ കൂടെ വനിതകള്‍ ഉണ്ടെങ്കില്‍ ആ കാര്യം ടിക്കറ്റ് മെഷീനില്‍ എന്റര്‍ ചെയ്യുന്നതിനു മുന്‍പ് പറയുക.

 

സൗജന്യ യാത്ര നടത്തുന്ന സ്ത്രീകള്‍ക്ക് നിലവില്‍ ഓര്‍ഡിനറിയില്‍ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.

 

സ്ത്രീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയുവാന്‍ ‘പ്രിയദര്‍ശിനി’ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാകും

 

3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്‌ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്‌ആര്‍ടിസി പുറത്തുവിട്ടത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക.

ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.
أحدث أقدم