
ഔദ്യോഗിക അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആക്ഷേപത്തിൽ എഡിജിപി എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻചിറ്റ് കേരള ഹൈക്കോടതി റദ്ദാക്കി. ശ്രീജിത്തിനെതിരെ ഉയർന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ച ചീഫ് സെക്രട്ടറിയെയും കോടതി ശക്തമായി വിമർശിച്ചു. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്.
എം ആർ അജിത് കുമാറിന്റെ സസ്പെൻഷന് പിന്നാലെ ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചന നിലനിൽക്കെയാണ് ഹൈക്കോടതിയുടെ നടപടി. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റായ നടപടിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സംയുക്ത ഹിയറിംഗ് നീതിയുക്ത രീതിയല്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന് പല കാര്യങ്ങളും അതോറിറ്റിയോട് പറയാനുണ്ടാകുമെന്നും അതിൽ എഡിജിപി എസ് ശ്രീജിത്തിനെതിരായ തെളിവുകൾ ഉണ്ടാവുമെന്നും കോടതി പറഞ്ഞു. ഈ തെളിവുകൾ ഇല്ലാതാക്കാൻ സംയുക്ത ഹിയറിംഗ് വഴി സാധിക്കുമെന്ന കണ്ടെത്തലിലാണ് കോടതിയുടെ വിമർശനം.
അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയാണ് എസ് ശ്രീജിത്തിനെതിരെ ലഭിച്ചിരുന്നത്. പരാതിക്കാരനായ ദിപിൻ ആഭ്യന്തര വകുപ്പിനുൾപ്പെടെയാണ് പരാതി നൽകിയിരുന്നത്. നടപടി വൈകിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പരാതിക്കാരനെ കേൾക്കാൻ ഹൈക്കോടതി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ആവശ്യപ്പെടുകയായിരുന്നു.
മൂന്ന് മാസത്തിനകം ഉചിതമായ തീരുമാനം കൈക്കൊള്ളാനും ആവശ്യപ്പെട്ടിരുന്നു.പരാതിക്കാരനായ ദിപിൻ ഇടവനയ്ക്ക് ശരിയായ അവസരം ബിശ്വനാഥ് സിൻഹ നൽകിയില്ലെന്നാണ് കോടതി വിമർശിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നീതിപൂർവമായ പെരുമാറ്റവും പ്രതീക്ഷിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, കോടതി റിപ്പോർട്ടിൽ തീയതി പോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ബിശ്വനാഥ് സിൻഹ ആഭ്യന്തര അഡീഷണൽ സെക്രട്ടറിയായിരിക്കെ നടത്തിയ ഹിയറിംഗലാണ് വിമർശനം.